ഡൽഹി: വർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾക്ക് സ്നേഹ സാന്ത്വനമാവാൻ ഡൽഹി നഗരത്തിൽ നിന്നും മറ്റൊരു മലയാളി കൂടി നാട്ടിലേക്ക് മടങ്ങുന്നു. ഡൽഹി മലയാളി അസോസിയേഷന്റെ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പാണ് സാമൂഹ്യ സേവനവും ജോലിയും ഉപേക്ഷിച്ചുകൊണ്ട് മലയാളികൾക്കു മാതൃകയാവുന്നത്.
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പ്രദീപിന് യാത്രാ മംഗളങ്ങൾ നേർന്നു. മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയ ചെയർമാൻ ഡോ ടിഎം ചെറിയാൻ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർജി കുറുപ്പ്, എൻ വിനോദ് കുമാർ, എസ് അജികുമാർ, അനിലാ ഷാജി, പ്രദീപ് ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.
ആശ്രം-ശ്രീനിവാസ്‌പുരി, ദിൽഷാദ് കോളനി, ജനക് പുരി, കരോൾ ബാഗ്-കണാട്ട് പ്ലേസ്, മയൂർ വിഹാർ ഫേസ്-1, മെഹ്റോളി, പട്ടേൽ നഗർ, രജൗരി ഗാർഡൻ, ആർകെ പുരം, വസുന്ധര എൻക്ലേവ്, വികാസ്‌പുരി-ഹസ്തസാൽ, പാലം-മംഗലാപുരി തുടങ്ങിയ ഏരിയ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേലു മാസ്റ്റർ ഫാം ആൻഡ് ഫൗണ്ടേഷന്റെ ഈ വർഷത്തെ സാമൂഹ്യ പ്രവർത്തന മേഖലയിലെ പ്രവർത്തനത്തിന് പ്രദീപിന് പുരസ്‌കാരവും ലഭിച്ചിരുന്നു.
ബിപിഡി കേരള, ഗുരുഗ്രാം ബാലഗോകുലം, ഡിഎംസി, ഡിഎംഎസ്, ഡൽഹി മലയാളി കൂട്ടായിമ, തുടങ്ങിയ സംഘടനകളിലും അംഗമായി പ്രവർത്തിക്കുന്ന പ്രദീപ്, പത്തനംതിട്ട കൊടുമൺ സ്വദേശി ആണ്. ഭാര്യ രമ്യ കുടുംബിനിയും മകൾ ദേവനന്ദന ആർകെ പുരം കേരളാ സ്‌കൂൾ 8-ാo ക്ലാസ് വിദ്യാർത്ഥിനിയുമാണ്.