മലപ്പുറം: റോഡ് ഉദ്‌ഘാടന സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെ തലയിൽ തേങ്ങ വീണ് സംഭവിക്കുമായിരുന്ന അപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ അനുഭവം മുസ്ലിംലീഗ് പ്രവർത്തകരോട് പങ്കുവെച്ച് ഇ ടി മുഹമ്മദ് ബഷീർ എംപി . സർവ്വശക്തൻ അവനിലെ ദൃഷ്ടാന്തം കാണിച്ചുകൊണ്ടേയിരിക്കുമെന്നും അത് സ്വന്തം ജീവിതത്തിൽ വന്നുചേരുമ്പോൾ വിശ്വാസത്തിന്റെ കരുത്ത് ദൃഢമാവുകയും ചെയ്യുമെന്നുമാണ് അദ്ദേഹം ഇതേകുറിച്ച് പ്രതികരിച്ചത് .
സംഭവത്തെക്കുറിച്ച് പ്രവർത്തകർ വിശദീകരിച്ചത് ഇങ്ങനെ-
" ചെറിയമുണ്ടം പഞ്ചായത്തിൽ എം പി ലാഡ് പദ്ധതി പ്രകാരം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു കഴിഞ്ഞ ദിവസം ഞാൻ . താനൂർ മണ്ഡലം ലീഗ് പ്രസിഡന്റ് മുത്തുകോയ തങ്ങൾ, ചെറിയമുണ്ടം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി. കെ. അബ്ദു സാഹിബ്, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി നസീർ സാഹിബ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം. ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൈനബ, ബാങ്ക് പ്രസിഡന്റ് സൽമാൻ, റഷീദ്, ഹുസൈൻ, നൗഷാദ് തുടങ്ങിവരും എന്റെ കൂടെ ഉണ്ടായിരുന്നു.
കുറച്ച് ഉള്ളോട്ട് ആയതിനാൽ കുറച്ചു ദൂരം നടന്നു പോകേണ്ടതുണ്ടായിരുന്നു. അപ്രകാരം നടന്ന് പോകുമ്പോൾ നല്ല ഉയരമുള്ള ഒരു തെങ്ങിൽ നിന്നും ഒരു നാളികേരം തൊട്ടു തൊട്ടില്ല എന്ന നിലയിൽ തലനാരിഴയെക്കാൾ അടുത്ത് ഞങ്ങൾക്ക് ഇടയിൽ വീഴുകയായിരുന്നു.
ഒന്നും പറയാൻ കഴിയാത്ത വിധം ഞങ്ങൾ എല്ലാവരും ഒരു നിമിഷം സ്തബ്ധരായിപ്പോയി . ഈ സംഭവം നടക്കുന്നതിന് മുമ്പ് നടന്നുപോന്നിരുന്ന ഞങ്ങൾ എന്തിനോ വേണ്ടി ഒരു നിമിഷം നിന്നിരുന്നു.
എന്തിനാണ് ഞങ്ങൾ അവിടെ ഒരു നിമിഷം നിന്നതെന്ന് ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു. എല്ലാം അറിയുന്നവന്റെ മുന്നറിയിപ്പ് . അവൻ തന്നെ രക്ഷകനായി വന്നു എന്നതല്ലാതെ മറ്റൊന്നും ഇക്കാര്യത്തിൽ ആർക്കും വിവരിക്കാൻ ഉണ്ടായില്ല.
സർവ്വശക്തൻ അവിടെയും രക്ഷകനായി എത്തി. ദയാലുവായ സൃഷ്ടാവിന് നന്ദി, അദ്ദേഹം ജന സേവത്തിനുള്ള യാത്ര വീണ്ടും തുടരുന്നു."