സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 'വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണെന്ന് വ്യക്തമാക്കിയാണ് പ്രഖ്യാപനം. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണ്. ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി മോദിയുടെ 'സബ് കാ സാത്ത്, സബ് കാ വികാസ്' മുദ്രാവാക്യം വ്യാജമാണ്. വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ബിജെപി ജനങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ തീരുമാനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകും .
ഈ വര്‍ഷം ഒക്ടോബറില്‍ ഹിജാബ് നിരോധന ഉത്തരവ് പിന്‍വലിക്കുമെന്ന സൂചന നല്‍കിയിരുന്നു. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയായിരുന്നു സര്‍ക്കാരിന്റെ നീക്കം.
2022 ഫെബ്രുവരിയില്‍, ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളേജ് ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. പിന്നീട് ഇത് മറ്റ് പല സ്ഥാപനങ്ങളും ഇത് പിന്തുടര്‍ന്നു. പിന്നീട്, അന്നത്തെ ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ കാമ്പസുകളില്‍ ഹിജാബ് നിരോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു, 'സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന ഒരു വസ്ത്രവും' അനുവദിക്കില്ലെന്ന് പ്രസ്താവിച്ചായിരുന്നു നീക്കം.
ഉത്തരവ് ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കും ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇത് സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. തുടര്‍ന്ന് വിഷയം സുപ്രീം കോടതിയിലെത്തി. വിഷയം വിശാല ബെഞ്ചിന് വിടാന്‍ ഡിവിഷന്‍ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ച് ഒക്ടോബര്‍ 13-ന് കോടതി വിധി പ്രസ്താവിച്ചു. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കര്‍ണാടകയിലെ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബുകള്‍ക്ക് നിരോധനമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക പരീക്ഷാ അതോറിറ്റിയുടെ പുതിയ ഡ്രസ് കോഡില്‍ എല്ലാത്തരം ശിരോവസ്ത്രങ്ങളും നിരോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
വസ്ത്രധാരണ രീതിക്ക് പിന്നിലെ ആശയം ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതാണെന്നും, എന്തായാലും, ഹിജാബുകള്‍ വായ മൂടുന്നില്ലെന്നും അതിനാല്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സാധ്യമല്ലെന്നും പുതിയ നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നേരത്തെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഡ്രസ് കോഡില്‍ വിമര്‍ശനവുമായി രം?ഗത്തെത്തിയിരുന്നു.