കോഴിക്കോട്: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും അതുമൂലമുള്ള മരണവും കൂടിവരുന്നതായി കണക്കുകൾ. കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കളെ ഒഞ്ചിയത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കടുത്തുനിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്.
ഈ പ്രദേശങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നതിൽ ആശങ്കയിലാണ് ഇവിടുത്തുകാർ. ഒഞ്ചിയം സംഭവത്തിന് ശേഷം സംശയം നിലനിൽക്കുന്ന മരണങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കണക്കുകളും പൊലീസ് എടുത്തുവരുന്നുണ്ട്.