Advertisment

'ദുഃഖകരം..'; പ്രാഗ് വെടിവെപ്പില്‍ അനുശോചിച്ച് ഇന്ത്യ, കൊല്ലപ്പെട്ടത് 14 പേര്‍

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാന്‍ ചെക്ക് സര്‍ക്കാര്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

New Update
prague incident.jpg



ചെക്ക് റിപ്പബ്ലിക്കിന്റെ  തലസ്ഥാനമായ പ്രാഗിലെ സര്‍വ്വകലാശാലയിലുണ്ടായ വെടിവെപ്പില്‍ അനുശോചിച്ച് ഇന്ത്യ. 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിന്റെ വാര്‍ത്തയില്‍ ദുഃഖമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. 'പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെയ്പ്പിന്റെ വാര്‍ത്തയില്‍ ദുഖമുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,' അദ്ദേഹം എക്സില്‍ കുറിച്ചു. 

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാന്‍ ചെക്ക് സര്‍ക്കാര്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയിലെത്തിയ 24 കാരനായ വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. സ്വന്തം പിതാവിനെ വെടിവെച്ച് കൊന്ന ശേഷമായിരുന്നു യൂണിവേഴ്സിറ്റിയിലെത്തി വെടിയുതിര്‍ത്തത്. പിന്നീട് ഇയാള്‍ ജീവനൊടുക്കിയെന്നാണ് വിവരം. വെടിവെപ്പില്‍ 25 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ വെടിവെപ്പാണ് ചാള്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്നത്. 

 

അക്രമിയെന്ന് സംശയിക്കുന്ന ഡേവിഡ് കൊസാക്ക്, ചെക്ക് തലസ്ഥാനത്തിന് പുറത്താണ് താമസിച്ചിരുന്നത്. ഇയാള്‍ കൂട്ടക്കൊലയും ആത്മഹത്യയും പദ്ധതിയിട്ട് പ്രാഗിലെ സര്‍വ്വകലാശാലയിലേക്ക് എത്തുകയായിരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന പ്രാഗിലെ ഓള്‍ഡ് ടൗണിന് സമീപമാണ് വെടിവെപ്പ് നടന്ന ചാള്‍സ് യൂണിവേഴ്സിറ്റി. ഇവിടുത്തെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്സിലാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ക്യാമ്പസിലുണ്ടായ കൂട്ട വെടിവയ്പ്പിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികള്‍ക്കുള്ളില്‍ കയറി  വാതിലുകള്‍ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഇതിനിടെ ചിലര്‍ ബാല്‍ക്കണികളിലും മറ്റും കയറി ഒളിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കി.

 

prague
Advertisment