ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളുടെയും ഫോണ്‍ ലളിത് ഝാ അവരുടെ കയ്യില്‍ നിന്ന് വാങ്ങിയിരുന്നുവെന്ന് പൊലീസ്. ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായാണ് ലളിത് ത്സാ മൊഴി നല്‍കിയിരിക്കുന്നത്. നാലുകൂട്ടാളികള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതെന്നാണ് മൊഴി. രാജസ്ഥാനില്‍ വച്ചാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചത്. സുഹൃത്തുക്കളായ മഹേഷ്, കൈലാഷ് എന്നിവരുടെ സഹായത്തോടെ ഫോണ്‍ നശിപ്പിച്ചെന്നാണ് ലളിത് ഝായുടെ മൊഴി.
ഫോണ്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് ലളിത് ഝാ മൊഴിനല്‍കിയ മഹേഷ്, കൈലാഷ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ മഹേഷ് എന്നയാളും ലളിത് ഝായുടെ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ അമ്മ അത് തടയുകയായിരുന്നു. മഹേഷും ബന്ധു കൈലാഷുമാണ് രാജസ്ഥാനില്‍ ലളിത് ത്സായെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാന്‍ സഹായിച്ചത്. മഹേഷിന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് സൂചന. പ്രതികള്‍ അവസാന രണ്ടാഴ്ച ബന്ധപ്പെട്ട 50ഓളം ഫോണ്‍ നമ്പറുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പാര്‍ലമെന്റിന് പുറത്ത് കളര്‍പുക സ്പ്രേ ചെയ്യുന്നതിന്റെ ചിത്രം പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത് ലളിത്ഝാ അയാള്‍ക്ക് ബന്ധമുള്ള കൊല്‍ക്കൊത്ത ആസ്ഥാനമായ എന്‍ജിഒയ്ക്ക് അയച്ച് കൊടുത്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുന്നതിന് മുമ്പായാണ് ലളിത് ഝാ ചിത്രം അയച്ചത്. ഈ ദൃശ്യങ്ങളിലൂടെ പരമാവധി മാധ്യമ പ്രചാരണം ലഭിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്. ലളിത് ഝായ്ക്ക് ബന്ധമുള്ള എന്‍ജിഒയും അന്വേണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
പാര്‍ലമെന്റ് അതിക്രമ കേസില്‍ കര്‍ത്തവ്യ പഥ് പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ലളിത് മോഹന്‍ ഝാ കീഴടങ്ങിയിരുന്നു. ഇയാള്‍ക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ദില്ലി പൊലീസ് പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ ലളിത് ഝാ രാജസ്ഥാനിലേയ്ക്ക് പോകുകയായിരുന്നു. ബസില്‍ രാജസ്ഥാനിലെ നാ ഗൗറിലെത്തുകയും അവിടെയുള്ള രണ്ട് സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഹോട്ടലില്‍ മുറിയെടുത്ത് അവിടെ രാത്രി തങ്ങി. പിന്നീട് രാജസ്ഥാനില്‍ നിന്നും തിരികെ ബസില്‍ ദില്ലിയിലെത്തി കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ന്യൂഡല്‍ഹി ജില്ലാ പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറുകയുമായിരുന്നു.
ലളിത് മോഹന്‍ ഝാ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍ജിഒയുടെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. ഝായെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് എന്‍ജിഒയുടെ സ്ഥാപകനായ നീലാക്ഷ് ഐഷുമായി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ബന്ധപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചതിന് തൊട്ടുപിന്നാലെ, നീലവും അമോലും മുദ്രാവാക്യം വിളിക്കുന്നതിന്റെയും പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ക്യാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള പുക സ്‌പ്രേ ചെയ്യുന്നതിന്റെയും വീഡിയോ ഝാ പകര്‍ത്തി ഐഷിന് അയച്ചതായും പൊലീസ് വ്യക്തമാക്കുന്നു. 'ഫാന്‍സ് ഓഫ് ഭഗത് സിങ്ങ്' എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് അതിക്രമം നടത്തിയ സംഘമെന്നാണ് പൊലീസ് പറയുന്നത്.