എടക്കര ∙ വിദേശത്തേക്ക് മാംസം കയറ്റുമതി വർധിച്ചതോടെ നാട്ടിലെ കാലിച്ചന്തകളിൽ കാലികളുടെ വരവ് കുറഞ്ഞ് ബീഫിന് ക്ഷാമം. എടക്കരയിലെ കാലിച്ചന്തയിൽ ആയിരവും അതിലധികവും കാലികളെയാണ് ഓരോ ആഴ്ചയിലും വിൽപന നടത്തിയിരുന്നത്, എന്നാലിപ്പോൾ ഇരുനൂറോ ഏറിയാൽ മുന്നൂറോ കാലികളെ വിൽപനയ്ക്കെത്തിക്കുന്നുള്ളൂ. ശനിയാഴ്ച നടന്ന ചന്തയിൽ കാലികൾ വളരെ കുറവായിരുന്നു. സാധാരണ രാത്രിയിലും പിറ്റേ ദിവസവും വരെ നീണ്ടുനിന്നിരുന്ന ചന്ത ഉച്ചയോടെ അവസാനിച്ചു.
കോവിഡിന് ശേഷം കാലിച്ചന്ത ഇത്ര നിർജീവമാകുന്നത് ആദ്യമായാണ്. ആന്ധ്ര, ഹൈദരാബാദ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് എടക്കര ഉൾപ്പെടെ ജില്ലയിലെ ചന്തകളിലേക്ക് പ്രധാനമായും പോത്ത്, എരുമ എന്നിവ എത്തിയിരുന്നത്. അവിടത്തെ മാർക്കറ്റുകളിൽനിന്നു മാസ കയറ്റുമതിക്കാർ കൂടുതൽ വില നൽകി ഉരുക്കളെ മൊത്തമായി വാങ്ങുന്നുവെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. ദിവസവും ആയിരക്കണിന് ഉരുക്കളെയാണ് വൻകിടക്കാരുടെ അറവു കേന്ദ്രങ്ങളിലെത്തുന്നത്. ജില്ലയിൽ ബീഫിന് ഏറ്റവും വില കുറവുണ്ടായിരുന്നത് എക്കരയിലായിരുന്നു.
6 മാസം മുൻപ് വരെ 260, 280 രൂപയ്ക്ക് ഒരു കിലോ ബീഫ് കിട്ടിയിരുന്നു. ഇപ്പോൾ 300 രൂപയാണ് വില. ഈ വിലയ്ക്കും വ്യാപാരം നടത്താനാവില്ലെന്നാണ് മാംസ കച്ചവടക്കാർ പറയുന്നത്. പത്തും പതിനഞ്ചും ഉരുക്കളെ കശാപ്പ് ചെയ്ത് വ്യാപാരം നടത്തിയിരുന്നവർ മൂന്നോ നാലോ എണ്ണമാക്കി കുറച്ചിട്ടുണ്ട്. പോത്തിനു പകരം കാളയിറച്ചിയാണ് പലയിടത്തും വിൽക്കുന്നത്. ഈസ്റ്ററിനും പെരുന്നാളിനും പോത്തിറച്ചി എവിടെയും കിട്ടാത്ത അവസ്ഥയായിരുന്നു. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പാർട്ടികൾ എന്നിവരും ബീഫ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്.