Advertisment

മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ടു; നടി അജ്ഞലി പാട്ടിലിനെ കബളിപ്പിച്ച് 5.79 ലക്ഷം തട്ടിയെടുത്തതായി പരാതി

പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.

New Update
68888

മുംബൈ: മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട് ബോളിവുഡ് നടി അജ്ഞലി പാട്ടിലിനെ കബളിപ്പിച്ച് 5.79 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. 

Advertisment

ഫെഡ്എക്‌സ് കൊറിയര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനായ ദീപക് ശര്‍മ എന്നയാളാണെന്ന് പറഞ്ഞ് അഞ്ജലിക്ക് ഒരു ഫോണ്‍ കോള്‍ വരിയും അഞ്ജലിയുടെ പേരില്‍ തായ്‌വാനിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഒരു പാര്‍സലില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് കണ്ടെത്തിയതായും ഇതില്‍ അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെന്നും വിളിച്ചയാള്‍ അറിയിച്ചു.

വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയാന്‍  മുംബൈ പോലീസിന്റെ സൈബര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ മുംബൈ സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ ബാനര്‍ജിയാണെന്ന് പറഞ്ഞ് മറ്റൊരാള്‍ അഞ്ജലിയെ സ്‌കൈപ്പില്‍ വിളിച്ചു. കള്ളപ്പണ കേസില്‍ ഉള്‍പ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

നിരപരാധിത്വം പരിശോധിക്കാന്‍ പ്രോസസിങ് ഫീസായി 96,525 രൂപ ആവശ്യപ്പെട്ടു. പിന്നീട് ഈ കള്ളപ്പണ കേസുകളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ഇയാള്‍ വിളിച്ചറിയിച്ചു. കേസ് ഒഴിവാക്കാനും മറ്റ് പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ ഇല്ലാതാക്കാനും വേണ്ടി ഇയാള്‍ ആകെ 4,83,291 രൂപ കൂടി വാങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.

അഞ്ജലി പിന്നീട് തനിക്ക് പരിചയമുള്ള ഒരാളോട് സംസാരിച്ചപ്പോഴാണ് ഇതൊരു തട്ടിപ്പായിരിക്കാനുള്ള സാധ്യതയുണ്ടെന്ന് അയാള്‍ അറിയിച്ചത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നടിയുടെ പരാതി പ്രകാരം ഡി.എന്‍. നഗര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. 

 

Advertisment