ന്യൂഡല്‍ഹി: സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ മാപ്പ് ചോദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവായി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. തടസ്സങ്ങൾ കുറയ്ക്കാൻ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
സംഭവത്തില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് ശരിയായ സൗകര്യങ്ങൾ ഉറപ്പാക്കാൻ എയർലൈനിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് നിരവധി യാത്രക്കാരെയാണ് വലച്ചത്. എയർലൈനിലെ ക്രൂ അംഗങ്ങൾ കൂട്ട 'അസുഖ അവധിയിൽ' പോയതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ 80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കി. 'സിക്ക് ലീവാ'ണെന്നാണ് വിശദീകരണമെങ്കിലും, ജീവനക്കാരുടെ പണിമുടക്കാണ് വിമാനങ്ങള്‍ റദ്ദാക്കുന്നതിന് കാരണമായതെന്നാണ് വിവരം.
ജീവനക്കാരുടെ പെട്ടെന്നുള്ള അവധിയില്‍ സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ട്. ജോലി ആവശ്യങ്ങള്‍ക്കായി മറ്റും യാത്ര ചെയ്യാനെത്തിയവരാണ് പെരുവഴിയിലായത്. ഇത് പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.
സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് രംഗത്തെത്തി. “എയർ ഇന്ത്യ അടച്ചുപൂട്ടണം, കാരണം അതിൻ്റെ സംസ്കാരം മോശമാണെന്നും അതിൽ നിന്ന് നല്ലതൊന്നും ഉണ്ടാകില്ലെന്നും” അദ്ദേഹം പ്രതികരിച്ചു.