Advertisment

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് അഖിലേഷ് യാദവ്; ‘ചടങ്ങിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോകും’

New Update
akhilesh

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം കുടുംബത്തോടെയെത്തി ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് അഖിലേഷിന്റെ നിലപാട്.

Advertisment

ഇന്നാണ് ചടങ്ങിലേക്ക് അഖിലേഷിന് ക്ഷണം ലഭിക്കുന്നത്. താന്‍ ക്ഷണം നിരസിക്കുകയാണെന്ന് എക്‌സിലെ പോസ്റ്റിലൂടെയാണ് അഖിലേഷ് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷണത്തിന് നന്ദിയുണ്ടെന്നും ചടങ്ങിന് എല്ലാവിധത്തിലുമുള്ള മംഗളാശംസകളും നേരുന്നുവെന്നും അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണവും പുറത്തെത്തിയിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യരും ഇന്ന് അറിയിച്ചിരുന്നു.

അയോധ്യയില്‍ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്ന് വിമര്‍ശനം. വിഗ്രഹം പ്രതിഷ്ഠിക്കേണ്ടത് ആചാരവിധി പ്രകാരമെന്നും പുരി ശങ്കരാചാര്യര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ ചടങ്ങില്‍ നിന്ന് നാല് ശങ്കരാചാര്യന്മാര്‍ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Advertisment