ന്യൂഡല്‍ഹി: തന്നെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്നും, ഇക്കാര്യത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ചയാണ് എഎപി മേധാവിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ച കെജ്‌രിവാൾ തൻ്റെ അറസ്റ്റിനെയും റിമാൻഡ് ഉത്തരവിനെയും ചോദ്യം ചെയ്തു. നടപടി നിയമവിരുദ്ധമാണെന്നാണ് കെജ്‌രിവാളിന്റെ വാദം. കസ്റ്റഡിയില്‍ നിന്ന് മോചിതനാകാന്‍ താന്‍ അര്‍ഹനാണ്. ഞായറാഴ്ചയ്ക്കകം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് അടിയന്തര വാദം കേൾക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം.