ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. മന്ത്രി അതിഷിയാണ് ഈ ആരോപണം ഉന്നയിച്ചത്. അരവിന്ദ് കെജ്‌രിവാളിൻ്റെ ഷുഗര്‍ ലെവലില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഏറ്റക്കുറച്ചിലുകളുണ്ടെന്ന് എഎപി പറഞ്ഞു. കെജ്‌രിവാളിന് ഇൻസുലിൻ ആവശ്യപ്പെട്ടിട്ടും തിഹാർ ജയിൽ അതോറിറ്റി നൽകുന്നില്ലെന്ന് അവർ ആരോപിച്ചു.
“30 വയസ്സുള്ള പ്രമേഹ രോഗിക്ക് ഇൻസുലിൻ നിഷേധിക്കുന്നത് എന്ത് തരത്തിലുള്ള ഗൂഢാലോചനയാണ്? അവർ അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ശ്രമിക്കുകയാണോ? അതിഷി പറഞ്ഞു. കഴിഞ്ഞ 30 വർഷമായി അരവിന്ദ് കെജ്‌രിവാൾ പ്രമേഹബാധിതനാണ്. തൻ്റെ ഷുഗർ നിയന്ത്രിക്കാൻ അരവിന്ദ് കെജ്‌രിവാൾ ദിവസവും 54 യൂണിറ്റ് ഇൻസുലിൻ എടുക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു.
ബിജെപി ഇ.ഡി വഴി അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യം മോശമാക്കാൻ ശ്രമിക്കുകയാണ്. ഇഡി കോടതിയിൽ ആവർത്തിച്ച് കള്ളം പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ മധുരമുള്ള ചായ കുടിക്കുകയും മധുരം കഴിക്കുകയും ചെയ്യുന്നുവെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഇത് പച്ചയായ നുണയാണ്. അരവിന്ദ് കെജ്‌രിവാളിന് ഡോക്ടര്‍ നിർദ്ദേശിച്ച പ്രകാരം മധുരമുള്ള ചായയും മധുരപലഹാരങ്ങളും അനുവദിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാൾ തൻ്റെ ഷുഗർ ലെവൽ വർദ്ധിപ്പിക്കാൻ വാഴപ്പഴം കഴിക്കുന്നുവെന്ന് ഇ.ഡി കള്ളം പറഞ്ഞെന്നും അതിഷി ആരോപിച്ചു.
അരവിന്ദ് കെജ്‌രിവാൾ പലതവണ ആവശ്യപ്പെട്ടിട്ടും ഇൻസുലിനും മരുന്നുകളും നൽകുന്നില്ലെന്ന് അതിഷി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന് വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകുന്നത് തടയാൻ ഇഡിയും ബിജെപിയും കള്ളം പ്രചരിപ്പിക്കുകയാണെന്ന് അതിഷി ആരോപിച്ചു.