അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് അയോധ്യയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തുന്ന വിവിഐപികളുടെ സുരക്ഷയ്ക്കായി വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനായി എഐ സാങ്കേതികവിദ്യ മുതൽ പതിനായിരം സിസിടിവി ക്യാമറകളും ഡ്രോണുകളും വരെയാണ് ഉപയോഗിക്കുന്നത്. അയോധ്യയിൽ നിരീക്ഷണം നടത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.
ഇതോടൊപ്പം ആന്റി മൈൻ ഡ്രോണും ഉപയോഗിച്ചിട്ടുണ്ട്. അയോധ്യ ജില്ലയിലാകെ പതിനായിരം സിസിടിവി ക്യാമറകളുടെ ശൃംഖലയാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ സിസിടിവി ക്യാമറകളിൽ ചിലതിൽ എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.
ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. വിഷ്ണുവിന്റെ പൂജയ്‌ക്ക് പ്രധാനമാണ് ഈ ദിനം.
രാമക്ഷേത്ര ഉദ്ഘാടനത്തിന് മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി പങ്കെടുക്കില്ല. അതിശൈത്യത്തെ തുടർന്നാണ് അദ്ദേഹം പ്രാണ പ്രതിഷ്ഠയ്ക്ക് അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചത്. രാമക്ഷേത്ര സമരത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നയാളാണ് എൽ കെ അദ്വാനി.
ആരോഗ്യവും പ്രായവും കണക്കിലെടുത്ത് എൽ കെ അദ്വാനിയും പാർട്ടി സഹപ്രവർത്തകൻ മുരളി മനോഹർ ജോഷിയും പ്രാൺ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് രാം മന്ദിർ ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രം നേരത്തെ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കുള്ള അദ്വാനിയുടെ വരവിൽ നിരവധി അശങ്കകൾ നേരത്തെ ഉയർന്നിരുന്നു.