അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങി. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം അനുവദിച്ചിരുന്നത്.
ഇന്നലെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത് .
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു.
രാമക്ഷേത്രത്തിൽ ദിവസേന രണ്ട് സമയ സ്ലോട്ടുകളിലാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. രാവിലെ 7 മുതൽ 11:30 വരെയും തുടർന്ന് ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മൈസൂരു ആസ്ഥാനമായുള്ള ശിൽപിയായ അരുൺ യോഗിരാജ് രൂപകല്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള രാമവിഗ്രഹത്തിന്റെ വിഗ്രഹമാണ് പ്രതിഷ്ഠയായി സ്ഥാപിച്ചിരിക്കുന്നത്. രാമമന്ദിർ-ബാബറി മസ്ജിദ് തർക്കത്തിലെ സുപ്രധാന വിധിയെ പരാമർശിച്ച് ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കുന്നുവെന്ന് മോദി ഇന്നലെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
'ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് ഞാൻ നന്ദി അറിയിക്കുന്നു,' അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രനിമിഷത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യക്കാർ 'സങ്കീർണ്ണമായ ഭൂതകാലം' കൈകാര്യം ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ മുതൽ ഭാവി ശോഭനമായിരിക്കുമെന്നും മോദി വ്യക്തമാക്കി. രാമ ക്ഷേത്രം പണിതാൽ തീ പിടിത്തം പോലെ എന്തോ അരുതാത്തത് സംഭവിക്കും എന്ന് പറഞ്ഞിരുന്നവരുണ്ട്.
എന്നാൽ രാമൻ അഗ്‌നി അല്ല, ഊർജ്ജമാണ്. തർക്കമല്ല, പരിഹാരമാണ്. ലോകത്തെ ഒട്ടേറെ രാജ്യങ്ങൾ ചരിത്രത്തിന്റെ കുരുക്ക് അഴിക്കാൻ ശ്രമിച്ച് കൂടുതൽ സങ്കീർണമായത് നമുക്കറിയാം. എന്നാൽ ഭാരതം ചരിത്രത്തിന്റെ ഈ ഊരാക്കുടുക്ക് അഴിക്കുക മാത്രമല്ല പക്വതയോടെ അത് പരിഹരിക്കുകയും ചെയ്തു- മോദി പറഞ്ഞു.