കൊൽക്കത്ത: പശ്ചിമ ബംഗാൾ രാജ്ഭവൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. എന്നാലിത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കൊൽക്കത്ത പോലീസ് അറിയിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിനും ബിഹാർ രാജ്ഭവനും സമാനമായ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
"ഹലോ, ഞങ്ങൾ "ടെററൈസേഴ്സ് 111 എന്ന തീവ്രവാദ ഗ്രൂപ്പാണ്. നിങ്ങളുടെ കെട്ടിടത്തിനുള്ളിൽ ഒന്നിലധികം സ്ഫോടകവസ്തുക്കൾ ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ആളുകൾ മരിച്ചുവെന്ന് ഞങ്ങൾ ഉറപ്പാക്കും. നിങ്ങൾ രക്തത്തിൽ കുളിക്കും.", ഭീഷണി സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തെ വിവിധ നഗരങ്ങളിലെ സർക്കാർ കെട്ടിടങ്ങൾ, ഓഫീസുകൾ, സ്‌കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ സുരക്ഷാ സന്നാഹങ്ങളുള്ള രാജ്ഭവന് ഭീഷണി ലഭിക്കുന്നത്.