ഭുവനേശ്വര്‍: ഒഡീഷയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒമ്പത് മണ്ഡലങ്ങളിലേക്കും, നിയമസഭ തിരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെഡി. പാര്‍ട്ടി ജനറൽ സെക്രട്ടറി പ്രണബ് പ്രകാശ് ദാസ് സംബാൽപൂർ ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ധർമ്മേന്ദ്ര പ്രധാനിനെതിരെ മത്സരിക്കും.
ഒഡീഷ മന്ത്രി സുദം മാർണ്ടി മയൂർഭഞ്ച് ലോക്‌സഭാ സീറ്റിൽ മത്സരിക്കും. മുൻ ഇന്ത്യൻ ഹോക്കി നായകൻ ദിലീപ് ടിർക്കി മുൻ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ജുവൽ ഒറാമിനെയാണ് സുന്ദർഗഢ് ലോക്‌സഭാ സീറ്റിൽ നേരിടുക.
കാലഹന്ദിയില്‍ ലംബോധര്‍ നിയാല്‍, ഭുവനേശ്വറില്‍ മന്മഥ് റൗത്രേ, കേന്ദ്രപാറയില്‍ അന്‍ഷുമാന്‍ മൊഹന്തി, നബരംഗ്പുരില്‍ പരദീപ് മജ്ഹി, അസ്‌കയില്‍ രഞ്ജിത സാഹു, കോരാപുട്ടില്‍ കൗശല്യ ഹികാക എന്നിവര്‍ മത്സരിക്കും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഹിന്‍ജിലി നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടും.
ആറ് തവണ കോൺഗ്രസ് എംഎൽഎയായ സുരേഷ് റൗത്രേയുടെ മകൻ മന്മഥ് റൗത്രേ കഴിഞ്ഞ ദിവസമാണ് ബിജെഡിയില്‍ ചേര്‍ന്നത്. പിന്നാലെ ഭുവനേശ്വര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബിജെഡി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കി.
"ഞാൻ എൻ്റെ പിതാവിൻ്റെയും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെയും പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിക്കും. രണ്ട് നേതാക്കൾക്കും ജീവിതത്തിൽ ഒരു അജണ്ടയുണ്ട്, അതാണ് വികസനം. ഒഡീഷയുടെ വികസനത്തിനായി ഞാൻ പ്രവർത്തിക്കും," മന്മഥ് റൗത്രേ പറഞ്ഞു.
മകൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പിതാവ് സുരേഷ് റൗത്രേ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ മന്മഥ് പാര്‍ട്ടി വിടുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ പക്വതയുള്ളതിനാൽ ബിജെഡിയിൽ ചേരാനുള്ള മന്മത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ജതാനി മണ്ഡലത്തിലെ എംഎല്‍എ കൂടിയായ സുരേഷ് റൗത്രേ പിന്നീട് പ്രതികരിച്ചു.
പ്രായാധിക്യം കാരണം അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും 78കാരനായ അദ്ദേഹം വ്യക്തമാക്കി.