ഭൂവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡി എന്‍ഡിഎയിലേക്കെന്ന് അഭ്യൂഹം. ഇതുമായി ബന്ധപ്പെട്ട് നവീൻ പട്‌നായിക്കിൻ്റെ വസതിയായ നവീൻ നിവാസിൽ മുതിർന്ന ബിജെഡി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ബിജെപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്കും വിളിപ്പിച്ചു.
വി കെ പാണ്ഡ്യൻ, ജനറൽ സെക്രട്ടറി പ്രണബ് പ്രകാശ് ദാസ്, സീനിയർ വൈസ് പ്രസിഡൻ്റ് ദേബി മിശ്ര, മുതിർന്ന കാബിനറ്റ് മന്ത്രിമാരായ ബിക്രം അരൂഖ, രണേന്ദ്ര പ്രതാപ് സ്വയിൻ, അതനു സബ്യസാചി നായക്, അശോക് പാണ്ഡ, തുക്കുനി സാഹു, രാജ്യസഭാംഗങ്ങളായ സസ്മിത് പത്ര, മനസ് മംഗരാജ് എന്നിവർ ഉൾപ്പെടെ 20-ലധികം മുതിർന്ന ബിജെഡി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
സഖ്യം സംബന്ധിച്ച ഏതെങ്കിലും തീരുമാനത്തെക്കുറിച്ച് ബിജെഡിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പല മുതിർന്ന നേതാക്കളും ഇത് തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡിഷ സന്ദര്‍ശനത്തോടെയാണ് ബിജെഡി-ബിജെപി സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. 1998 മുതൽ 2009 വരെ ബി.ജെ.പി.യുമായി ബി.ജെ.ഡി സഖ്യം ഉണ്ടായിരുന്നു.