ലഖ്‌നൗ: ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപി റിതേഷ് പാണ്ഡെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിൻ്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം. അംബേദ്കർ നഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് റിതേഷ് പാണ്ഡെ.
"ബഹുജൻ സമാജ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി" എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം, അദ്ദേഹം തൻ്റെ രാജിക്കത്ത് 'എക്‌സി'ൽ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 15 വർഷമായി താൻ ബിഎസ്‌പിക്ക് വേണ്ടി പ്രവര്‍ത്തിച്ചതായും പാർട്ടി മേധാവി മായാവതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പാണ്ഡെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പാര്‍ലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തിൽ പങ്കെടുത്ത എം.പിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പാണ്ഡെ 2019 മുതൽ അംബേദ്കർ നഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. എംപിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 2017-2019 കാലയളവില്‍ ജലാൽപൂരിൽ നിന്നുള്ള എംഎൽഎ കൂടിയായിരുന്നു അദ്ദേഹം.
പാണ്ഡെയ്ക്ക് പുറമെ മറ്റൊരു എംപിയും ബിഎസ്പി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൗൻപൂരിൽ നിന്നുള്ള ബിഎസ്പി എംപി ശ്യാം സിംഗ് യാദവ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അഭ്യൂഹം. ആഗ്രയില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ശ്യാം സിംഗ് യാദവ് പങ്കെടുത്തേക്കും.