ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 'അധികാര ദുർവിനിയോഗം' നടത്തിയെന്ന് ആരോപിച്ച് ബിജെപി, ലഫ്‌റ്റനൻ്റ് ഗവർണർക്ക് പരാതി നൽകി. ലഫ്‌റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയ്ക്കാണ് ചൊവ്വാഴ്ച രേഖാമൂലം പരാതി നൽകിയത്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലായിരിക്കെ, കെജ്‌രിവാൾ ഡൽഹി സർക്കാരിൻ്റെ പ്രവർത്തനത്തിനങ്ങൾക്ക് നിർദ്ദേശം നൽകിയെന്ന് ആംആദ്മി പറഞ്ഞതിന് പിന്നാലെയാണ് പരാതി നൽകിയത്.
മദ്യനയ അഴിമതി കേസിൽ കഴിഞ്ഞ ദിവസമാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നിലവിൽ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ ജലവിതരണമന്ത്രി അതിഷിയ്ക്ക് നിർദേശം നൽകിയിരുന്നു.
കൂടാതെ, നഗരത്തിലെ എല്ലാ മൊഹല്ല ക്ലിനിക്കുകളിലും മരുന്നുകൾ ലഭ്യമാക്കണമെന്നും കെജ്‌രിവാൾ നിർദേശം കൈമാറിയിരുന്നു. ഇതേ തുടർന്നാണ് കെജ്‌രിവാളിൻ്റെ നടപടി ചോദ്യം ചെയ്ത് ബിജെപി പരാതി നൽകിയത്.
കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലായതിനാൽ നിർദ്ദേശം നൽകാൻ അധികാരമില്ലെന്നും, ഡൽഹി സർക്കാരിൻ്റെ ലെറ്റർഹെഡിൽ എങ്ങനെയാണ് കെജ്‌രിവാൾ ഉത്തരവിറക്കിയതെന്നും ബിജെപി ദേശീയ സെക്രട്ടറി മഞ്ജീന്ദർ സിങ് സിർസ പരാതിയിൽ ഉന്നയിച്ചു.
ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മഞ്ജീന്ദർ സിങ് പറഞ്ഞു. ദുരുപയോഗം സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.