കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ആര്‍ക്കൊപ്പം സഖ്യത്തിലേര്‍പ്പെടണമെന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം. തൃണമൂല്‍ കോണ്‍ഗ്രസു(ടിഎംസി)മായി സഖ്യത്തിന് സാധ്യതയുണ്ടെന്ന് ജയ്‌റാം രമേശ് കഴിഞ്ഞ ദിവസംപറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
“ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. സിപിഎമ്മിൻ്റെ എംഡി സലിമുമായി ഞാൻ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്,”-എന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൃണമൂലുമായി എന്തെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിയില്ലെന്ന് ജയറാം രമേശിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി അധിര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പിന് ഇടതുപക്ഷവുമായി സഹകരിക്കണമെന്നും ടിഎംസിയുമായി സഖ്യത്തിന് താൽപ്പര്യമില്ലെന്നും അധിര്‍ ഇതാദ്യമായാണ് വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രിയും പാര്‍ട്ടി മേധാവിയുമായ മമത ബാനർജി പറഞ്ഞിരുന്നു.
കോൺഗ്രസില്ലാതെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കില്ലെന്ന് അറിയാവുന്നതിനാൽ കോൺഗ്രസിനൊപ്പം പോകാൻ തൃണമൂൽ കോൺഗ്രസിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നുവെന്ന് തനിക്കറിയാമെന്നും അധിര്‍ പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള ഔപചാരിക ചർച്ച ആരംഭിച്ചിട്ടില്ലെങ്കിലും 20-22 സീറ്റ് വിഭജന പദ്ധതിക്ക് ഇരു പാർട്ടികളും തയ്യാറാണ്.