ജയ്പുര്‍: രാജസ്ഥാനിലെ ബൻസ്‌വാര-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്. അരവിന്ദ് ദാമോറായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് ഒരു ദിവസം മുമ്പ് - ഭാരത് ആദിവാസി പാർട്ടി (ബിഎപി) സ്ഥാനാർത്ഥി രാജ്കുമാർ റോട്ടിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതാണ് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കാന്‍ കാരണം.
ബിഎപിയെ പിന്തുണയ്‌ക്കാനുള്ള പാർട്ടിയുടെ പ്രഖ്യാപനത്തിന് അനുസൃതമായി, അരവിന്ദ് ദാമോർ നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ടതായിരുന്നു, എന്നാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതി അവസാനിക്കുന്നതുവരെ അദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീട്, മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ദാമോർ താന്‍ ഒന്നും അറിഞ്ഞില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കപ്പെടുമോയെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. ഇത് ബിജെപി സ്ഥാനാര്‍ത്ഥി മഹേന്ദ്രജിത് സിംഗ് മാളവ്യയ്ക്ക് മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തല്‍. സ്വന്തം സ്ഥാനാർത്ഥിക്ക് പകരം രാജ്കുമാർ റോട്ടിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ജനങ്ങളോട് അഭ്യർത്ഥിക്കുമ്പോൾ, ബിഎപിയുമായുള്ള സഖ്യത്തിന് എതിരായ പാർട്ടി നേതാക്കളുടെ ഒരു വിഭാഗം തനിക്ക് പിന്തുണയുണ്ടെന്ന് അരവിന്ദ് ദാമോർ അവകാശപ്പെട്ടു.
പാർട്ടി റോട്ടിനെ പിന്തുണയ്ക്കുന്നതായി ജില്ലാതല നേതാവും കോൺഗ്രസ് എംഎൽഎ അർജുൻ ബാംനിയയുടെ മകനുമായ വികാസ് ബാംനിയ പറഞ്ഞു.
"ഞങ്ങളുടെ നിലപാട് വ്യക്തമാണ്, ഞങ്ങൾ ബിഎപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു. ജനങ്ങളുടെ വികാരവും പാർട്ടിയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും കണക്കിലെടുത്താണ് ഞങ്ങൾ പ്രവർത്തിക്കുന്നത്," ബാംനിയ പറഞ്ഞു.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ രാജസ്ഥാനിൽ സ്ഥാപിതമായ ബിഎപിക്ക് റോട്ട് ഉൾപ്പെടെ മൂന്ന് എംഎൽഎമാരാണുള്ളത്. ബൻസ്‌വാര-ദുംഗർപൂർ പട്ടികവർഗ സംവരണ സീറ്റാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും.