Advertisment

ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾക്ക് മാറ്റം; പുതിയ നിയമങ്ങൾ 2024 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍

New Update
G

ഡൽഹി: ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾക്ക് മാറ്റം. പുതിയ നിയമങ്ങൾ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരും.

Advertisment

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നീ നിയമങ്ങളാണ് പുനർനിർമിച്ച് പ്രാബല്യത്തിൽ വരുന്നത്.

1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് പുതിയ നിയമങ്ങൾ നിലവില്‍ വരുന്നത്.

ഓഗസ്റ്റ് 11-നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ആദ്യ ബില്ലുകൾ അവതരിപ്പിച്ചത്. ഇത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. നവംബര്‍ പത്തിന് കമ്മിറ്റിയുടെ റിപ്പോർട്ടിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിക്കുകയായിരുന്നു.

ശേഷം ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനത്തോടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി ബില്ലുകള്‍ നിയമങ്ങളായി.

അംഗീകരിച്ച പുതിയ നിയമങ്ങൾ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. അതേസമയം ഭാരതീയ ന്യാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്.

നിലവിൽ ഏത് കേസിലും പോലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇത് കഴിഞ്ഞും കസ്റ്റഡി കാലാവധി നീട്ടാനുള്ള വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാബില്ലിൽ പറയുന്നുണ്ട്. അന്വേഷണവും കുറ്റപത്ര സമര്‍പ്പണവുമടക്കമുള്ള കേസ് നടപടികള്‍ക്ക് സമയപരിധി പുതിയ ബില്ല് പ്രകാരം നിശ്ചയിച്ചിട്ടുണ്ട്.

Advertisment