ന്യൂഡല്‍ഹി: നിരോധിത ഖാലിസ്ഥാൻ അനുകൂല ഭീകര സംഘടനയായ ‘സിഖ്‌സ് ഫോർ ജസ്റ്റിസി’ൽ നിന്ന് രാഷ്ട്രീയ ധനസഹായം കൈപ്പറ്റിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ശുപാർശ ചെയ്തു.
ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാനും ഖലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കാനും കെജ്‌രിവാളിൻ്റെ ആം ആദ്മി പാർട്ടി ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് 16 മില്യൺ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സക്‌സേന നടപടി സ്വീകരിച്ചത്.
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.
അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആദ്മി പാർട്ടിക്ക് (എഎപി) 2014-നും 2022-നും ഇടയിൽ ഖലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് 16 മില്യൺ ഡോളർ ധനസഹായം ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.2014-ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്‌മണ്ട് ഹിൽസിൽ അരവിന്ദ് കെജ്‌രിവാളും ഖാലിസ്ഥാൻ അനുകൂലികളും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുണ്ട്. 1993ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയാണ് ഭുള്ളർ.