ഹൈദരാബാദ്: തെലങ്കാനയെ പിടിച്ചുലച്ച ഫോൺ ചോർത്തൽ കേസിൽ തെലങ്കാന മുൻ ഇൻ്റലിജൻസ് ബ്യൂറോ മേധാവി ടി പ്രഭാകർ റാവു ഒന്നാം പ്രതി. ഇയാളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിആർഎസ് സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ അനധികൃതമായി ചോര്‍ത്തിയെന്നാണ് കേസ്. നിലവില്‍ ഇദ്ദേഹം യു.എസിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൈദരാബാദിലെ റാവുവിന്റെ വസതി, ഐ ന്യൂസ് എന്ന തെലുങ്ക് ടിവി ചാനൽ നടത്തുന്ന ശ്രാവൺ റാവുവിൻ്റെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ശ്രാവൺ റാവുവും നിലവില്‍ വിദേശത്താണ്. സിറ്റി ടാസ്‌ക് ഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന മറ്റൊരു പൊലീസുകാരൻ രാധാ കിഷൻ റാവുവും കേസില്‍ പ്രതിയാണ്. ഇയാൾക്കും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് നിരവധി തെലങ്കാന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അഡീഷണൽ എസ്പിമാരായ ഭുജംഗ റാവു, തിരുപത്തണ്ണ, ഡെപ്യൂട്ടി എസ്പി പ്രണീത് റാവു എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഭുജംഗ റാവുവും തിരുപ്പത്തണ്ണയും അനധികൃതമായി സ്വകാര്യ വ്യക്തികളെ നിരീക്ഷിച്ചതായും തെളിവുകൾ നശിപ്പിച്ചതായും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ മാസം ആദ്യം പ്രണീത് റാവുവിനെ അറസ്റ്റു ചെയ്തിരുന്നു. പ്രഭാകർ റാവുവിൻ്റെ നിർദേശപ്രകാരം ഇയാള്‍ തെളിവ് നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ബിജെപി, കോൺഗ്രസ് അംഗങ്ങൾ, മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ ബിആർഎസിൽ നിന്നുള്ളവർ എന്നിവരും നിരീക്ഷണത്തിന് വിധേയരായ വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. തെലുങ്ക് അഭിനേതാക്കളെയും വ്യവസായികളെയും നിരീക്ഷിച്ചതായും അവരിൽ പലരും ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഒരു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ചോര്‍ത്തിയതെന്നാണ് വിവരം.