ന്യുഡൽഹി: ഇന്ത്യൻ എയർ ലൈൻ സർവ്വീസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. ഏപ്രിൽ 21ന് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 471751 എന്ന റെക്കോർഡിലെത്തി നിൽക്കുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നതും മികച്ച യാത്ര സൗകര്യങ്ങളുമാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ രക്ഷിതാക്കൾക്കൊപ്പം വിമാനയാത്രയ്ക്കിടെ സീറ്റ് അനുവദിക്കാത്ത നിരവധി പരാതികൾ അടുത്തിടെ പുറത്തുവന്നിരുന്നു.12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരേ പിഎൻആറിൽ യാത്ര ചെയ്യുന്ന അവരുടെ രക്ഷിതാക്കളിൽ ഒരാൾക്കെങ്കിലും സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് എയർലൈനുകൾ ഉറപ്പാക്കണമെന്ന് ഡിജിസിഎ നിർദേശിച്ചു.
പ്രശ്നം പരിഹരിക്കാൻ ഡിജിസിഎ എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് അവരുടെ രക്ഷിതാക്കൾക്കൊപ്പം ഫ്ലൈറ്റുകളിൽ സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡിജിസിഎ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ മികച്ച യാത്രാസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോഴും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ചിലപ്പോൾ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഇതിലൊന്നാണ് ഒരേ കുടുംബത്തിലെ ആളുകൾക്ക് വ്യത്യസ്ത സീറ്റുകൾ ലഭിക്കുന്നത്. ചെറിയ കുട്ടികൾക്ക് വ്യത്യസ്തമായ സീറ്റ് ലഭിക്കുന്ന അവസരത്തിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുക. ഈ വിഷയം പരിഹരിക്കുന്നതിന് ഇടപെടലുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിസിഎ.
ഇതിന് പുറമേ യാത്രാ നിരക്ക് കുറയ്ക്കുന്നതിനുള്ള ചില നടപടികളും ഡിജിസിഎ പ്രഖ്യാപിച്ചു.എയർലൈനുകൾ നിശ്ചയിച്ചിട്ടുള്ള വിമാനക്കൂലിയിൽ അവർ നൽകുന്ന ചില സേവനങ്ങളുടെ നിരക്കുകളും ഉൾപ്പെടുന്നു. ഈ സേവനങ്ങൾ പലപ്പോഴും ആവശ്യമില്ലാത്തതുമാണ് . അവ ടിക്കറ്റ് നിരക്കിൽ നിന്ന് കുറച്ചാൽ അടിസ്ഥാന യാത്രാ നിരക്ക് കൂടുതൽ താങ്ങാനാവുന്നതാക്കാൻ കഴിയുമെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.
* മുൻഗണനയുള്ള ഇരിപ്പിടം
* ഭക്ഷണം/പാനീയ നിരക്ക് (കുടിവെള്ളം ഒഴികെ)
* എയർലൈൻ ലോഞ്ചുകൾ ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ
* ചെക്ക്-ഇൻ ബാഗേജ് നിരക്കുകൾ
* കായിക ഉപകരണങ്ങളുടെ നിരക്കുകൾ
* സംഗീത ഉപകരണം
* വിലയേറിയ ബാഗേജുകളുടെ പ്രത്യേക ഫീസ്
ഇവ യാത്രക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ അവയ്ക്കുള്ള നിരക്ക് ഈടാക്കാനാകൂ. ഇവ ആവശ്യമില്ലാത്തവരുടെ ടിക്കറ്റ് നിരക്കിലും അതനുസരിച്ചുള്ള കുറവ് വരുത്തണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.