റാഞ്ചി: റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടിൽ സംയുക്ത ശക്തിപ്രകടനത്തിനൊരുങ്ങി ഇന്ത്യാ സഖ്യം. ‘ഉൽഗുലാൻ (വിപ്ലവ) ന്യായ് റാലി’എന്ന പേരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അണിനിരക്കും.
ഒപ്പം പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്തുന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിതാ കേജ്രിവാളും ഇ.ഡി കസ്റ്റഡിയിലെടുത്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പനാ സോറൻ എന്നിവരും വേദിയിലെത്തും.
റാഞ്ചിയിലെ പൊതുസമ്മേളനത്തിൽ കേജ്രിവാളിന്റേയും സോറന്റേയും അറസ്റ്റ് തന്നെയാകും പ്രധാന വിഷയമായി പ്രതിപക്ഷ നേതാക്കൾ ഉയർത്തിക്കാട്ടുക.
റാഞ്ചിയിലെ പൊതുസമ്മേളനത്തിന് പിന്നാലെ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ്, കാങ്കർ മണ്ഡലങ്ങളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലികളെ അഭിസംബോധന ചെയ്യുമെന്ന് എഐസിസി സംസ്ഥാന ചുമതലയുള്ള സച്ചിൻ പൈലറ്റ് പറഞ്ഞു.