ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. യുകെയിൽ താമസിക്കുന്ന ഇന്ദർപാൽ സിങ് ഘബ എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് ഇയാളെ പിടികൂടിയത്.
ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 2023 മാർച്ച് 22-നായിരുന്നു ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രണം ഉണ്ടായത്.
2023 മാർച്ച് 19നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ ആക്രമണമുണ്ടായത്. ഇന്ത്യൻ ഹൈക്കമ്മിഷനും ഉദ്യോഗസ്ഥർക്കുമെതിരെ ഹീനമായ ആക്രമണങ്ങൾ അഴിച്ചുവിടുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ വർഷം മാർച്ചിൽ അരങ്ങേറിയതെന്ന് എൻഐഎ പ്രസ്താവനയിൽ അറിയിച്ചു.
അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ അനുകൂലികൾ ദേശീയപതാക അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ഖലിസ്ഥാൻ പതാക വീശുകയും ചെയ്തു. അക്രമികൾ ഹൈക്കമ്മിഷൻ ഓഫിസിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.
മാർച്ച് 19-നും 22-നും ലണ്ടനിൽ ഇന്ത്യൻ മിഷണറികൾക്കും ഉദ്യോഗസ്ഥർക്കും നേരെ നടന്ന ആക്രമണങ്ങൾ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായെന്നും എൻഐഎ അറിയിച്ചു.