ശ്രീനഗർ: പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം. ഒരു വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടായിരുന്നു ആക്രമണം.
വൈകുന്നേരം 6 മണിയോടെ ഷഹ്‌സിതാറിന് സമീപം ഐഎഎഫ് ജവാൻമാർ സഞ്ചരിച്ച രണ്ട് വാഹനങ്ങൾക്കുനേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. അതിർത്തി ജില്ലയിൽ സുരൻകോട്ട് സനായി ടോപ്പിനും മെന്ദർ ഗുർസായി മേഖലയ്ക്കും ഇടയിലായിട്ടാണ് ഈ പ്രദേശം.
പരുക്കേറ്റവരെ ഉടൻ തന്നെ ഐഎഎഫ് ഹെലികോപ്റ്ററിൽ ഉധംപൂരിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. അവിടെവച്ചാണ് ഒരാൾ മരണത്തിന് കീഴടങ്ങിയത്.
''ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികരും തിരിച്ചു വെടിവച്ചു. ഇതിനിടയിൽ അഞ്ച് ഐഎഎഫ് സൈനികർക്ക് വെടിയേറ്റു, ഇവരെ ഉടൻ തന്നെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഒരു സൈനികൻ മരണത്തിന് കീഴടങ്ങി,'' ഐഎഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
37 ആർആറിനൊപ്പം സൈന്യത്തിന്റെ പ്രത്യേക സേനയും സമീപത്തുള്ള മറ്റ് യൂണിറ്റുകളും ഉൾപ്പെടെയുള്ള സംഘം ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് മെന്ദറിനും സുരൻകോട്ടിനും ഇടയിലുള്ള പ്രദേശത്ത് ഏതാനും ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഈ തിരച്ചിലിനിടെയാണ് ഭീകരർ വെടിവയ്ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.