ഡൽഹി: പ്രത്യയശാസ്ത്രത്തിലും നേതൃത്വത്തിലും മനുഷ്യവിഭവശേഷിയിലും കോൺഗ്രസ് പാപ്പരായിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ.
മാനവവിഭവ ശേഷിയെ കോൺഗ്രസ് ബഹുമാനിക്കുകയോ നിലനിർത്തുകയോ ചെയ്യുന്നില്ല. ഇന്ത്യയ്ക്കായി കോൺഗ്രസിന് ഒന്നും വാഗ്‌ദാനം ചെയ്യാനില്ലെന്നും സിന്ധ്യ പറഞ്ഞു.
ജാതി സെൻസസിനെ കോൺഗ്രസ് എപ്പോഴും എതിർത്തിട്ടുണ്ട്. മണ്ഡൽ കമ്മീഷനെ എതിർത്തു. ഒരു കോൺഗ്രസ് ഇതര സർക്കാർ മണ്ഡൽ കമ്മീഷൻ കൊണ്ടുവന്നു. ഇന്ന് കോൺഗ്രസ് ജാതി സെൻസസിനെക്കുറിച്ചാണ് പറയുന്നത്. വായിൽ തോന്നുന്നത് എന്തും സംസാരിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം. ചിലരെ ചിലപ്പോൾ നിങ്ങൾക്ക് കബളിപ്പിക്കാം, എന്നാൽ എല്ലായ്‌പ്പോഴും അല്ലെന്ന് സിന്ധ്യ പറഞ്ഞു.
ബിജെപി ജയിച്ചാൽ ഭരണഘടനയെ മാറ്റുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നതിനും സിന്ധ്യ മറുപടി നൽകി. ''ഇന്ത്യയിലെ ജനങ്ങൾക്ക് നൽകാൻ കോൺഗ്രസിന് ക്രിയാത്മകമായി ഒന്നും തന്നെയില്ല, അതിനാലാണ് ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ആർക്കെങ്കിലും ചിന്തിക്കാനാകുമോ?.
നമ്മുടെ ഗുരുവായ ബാബാ സാഹിബ് അംബേദ്കറാണ് ഭരണഘടന എഴുതിയത്. ബാബാ സാഹിബിനെ (ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാരായൺ സദോബ കജ്‌റോൾക്കർ) പാർട്ടി പരാജയപ്പെടുത്തി. അതാണ് ബാബാ സാഹിബ് അംബേദ്കറിനോട് അവർക്കുണ്ടായിരുന്ന ബഹുമാനം. കണ്ണാടിയിൽ സ്വയം നോക്കാൻ കോൺഗ്രസ് പഠിക്കണം'' സിന്ധ്യ ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ഗുണ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വീണ്ടും മത്സരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ (53). ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഗുണ സീറ്റ് കഴിഞ്ഞ 37 വർഷമായി അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് തലമുറകൾ കൈവശപ്പെടുത്തി വച്ചിരിക്കുകയാണ്.
സിന്ധ്യ 2002 മുതൽ 2019 വരെ നാല് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഈ സീറ്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ 1,25,549 വോട്ടുകൾക്ക് ബിജെപിയുടെ കെപി യാദവിനോട് സിന്ധ്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 2020 മാർച്ചിൽ അദ്ദേഹം ബിജെപിയിലേക്ക് പോയി.