ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്ത രൂപ വിട്ടുനൽകാൻ ഐഎഎസ് ഉദ്യോഗസ്ഥനെ സമീപിച്ചെന്ന പരാതിയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്.
കമ്മീഷൻ പിടിച്ചെടുത്ത 4.8 കോടി രൂപ വിട്ടുനൽകാൻ ഐഎഎസ് ഉദ്യോഗസ്ഥൻ മുനീഷ് മൗദ്ഗിലിനോട് ആവശ്യപ്പെട്ടെന്ന പരാതിയിൽ മുൻ മന്ത്രിയും ചിക്കബല്ലാപ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ സുധാകറിനെതിരെയാണ് കേസെടുത്തത്.
പിടിച്ചെടുത്ത പണം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സുധാകറുടേതെന്ന് തിരിച്ചറിഞ്ഞ ഒരു നമ്പറിൽ നിന്ന് തനിക്ക് വാട്ട്‌സ്ആപ്പ് കോളും മൂന്ന് സന്ദേശങ്ങളും ലഭിച്ചതായി ഐഎഎസ് ഓഫീസർ മൗദ്ഗിൽ അവകാശപ്പെട്ടു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ചിക്കബല്ലാപ്പൂരിൽ കോൺഗ്രസിൻ്റെ രക്ഷ രാമയ്യയ്‌ക്കെതിരെയാണ് കെ സുധാകർ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപ്പൂർ നിയമസഭാ സീറ്റിൽ കെ സുധാകർ പരാജയപ്പെട്ടിരുന്നു.