ഹൈദരാബാദ്: തെലങ്കാനയിലെ യുവഎംഎല്‍എ ലാസ്യ നന്ദിതയുടെ (37) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ജനങ്ങളും പ്രവര്‍ത്തകരും. ബിആര്‍എസ് എംഎല്‍എയായ ലാസ്യ നന്ദിത വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ അപകടത്തില്‍പെടുകയായിരുന്നു.
ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽ ലാസ്യ നന്ദിത സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മെറ്റൽ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. എംഎല്‍എ സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലാണ്. എംഎൽഎയായി ചുമതലയേറ്റ് മൂന്നു മാസം തികയുന്നതിനു മുൻപാണ് നന്ദിതയുടെ അപ്രതീക്ഷിത വിയോഗം.
പത്ത് ദിവസം മുമ്പ് ഒരു വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ലാസ്യ നന്ദിത രക്ഷപ്പെട്ടത്. അന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭിസംബോധന ചെയ്യുന്ന റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, ഒരു കാർ നന്ദിതയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നന്ദിതയുടെ ഹോം ഗാർഡ് അപകടത്തിൽ മരിച്ചു. നന്ദിത നിസാര പരിക്കുകളോടെ അന്ന് രക്ഷപ്പെട്ടു.