ഡൽഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. ഇത്തവണയും 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിൻ്റെ വിലയിലാണ് കുറവ്.
ഡൽഹി മുതൽ മുംബൈ വരെ സിലിണ്ടർ വിലയിൽ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വിലയിൽ ഇത്തവണയും മാറ്റമില്ല.
പുതിയ സിലിണ്ടർ വിലകൾ ഐഒസിഎൽ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.
എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, മെയ് 1 മുതൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോൾ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.
അതുപോലെ, മുംബൈയിൽ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയിൽ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയിൽ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.
എന്നാൽ കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.