ബെന്‍സ്, ബി എം ഡബ്ല്യു, ഔഡി പോലുള്ള ബ്രാന്‍ഡുകളുടെ ഒരു നല്ല വാഹനം മേടിക്കണമെങ്കില്‍ അമ്പത് ലക്ഷം രൂപയാകും. എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ലത്. അപ്പോഴാണ് വമ്പിച്ച വിലക്കുറവില്‍ സ്വപ്‌ന ബ്രാന്‍ഡിലുള്ള കാര്‍ സ്വന്തമാക്കുവാന്‍ അവസരം ലഭിക്കുന്നത്. പത്ത് വര്‍ഷം പഴക്കമുള്ളതായാലും ഇതുപോലെ ഒരെണ്ണം വാങ്ങി മുറ്റത്തിട്ടാല്‍ അന്തസ് വേറയാണ് എന്ന് ചിന്തിക്കുന്നവരാണ് ഏറെയും
പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ദില്ലിയിൽ നിരോധനം ഏര്‍പ്പെടുത്തിയതോടെ രാജ്യ തലസ്ഥാനം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഏറ്റവും വലിയ വില്‍പ്പന കേന്ദ്രമായി മാറി. കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുന്ന ദില്ലിയില്‍ 2018-ല്‍ സുപ്രീംകോടതി പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളും നിരോധിച്ചിരുന്നു. കാലാവധി കഴിഞ്ഞ് ദില്ലിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കാത്ത ആഡംബര വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് വില്‍പ്പെടുന്നത്.
ബെന്‍സ്, ബി എം ഡബ്ല്യു, ടൊയോട്ട, ഔഡി തുടങ്ങിയ വാഹന നിര്‍മ്മാതാക്കളുടെ പ്രീമിയം കാറുകള്‍ക്ക് വാഹനങ്ങള്‍ക്ക് കേരള വിപണിയില്‍ വലിയ ഡിമാന്‍ഡാണ്. ഇത്തരത്തില്‍ ദില്ലിയില്‍ നിന്ന് കേരളത്തില്‍ ഏറ്റവും അധികം എത്തുന്ന വാഹനം ഇന്നോവയാണ്. ദില്ലിയിൽ നിന്ന് ഇത്തരത്തിലൂള്ള വാഹനങ്ങള്‍ കേരളത്തില്‍ എത്തിക്കുവാന്‍ പ്രത്യേക ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടിയുടെ വലിപ്പം അനുസരിച്ച് 30,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കിയാല്‍ കാറുകള്‍ ഇവര്‍ കേരളത്തില്‍ എത്തിച്ച് നല്‍കും.
കേരളത്തില്‍ എത്തിക്കുന്ന കാറുകള്‍ ഇവിടുത്തെ ആര്‍ടിഒകളില്‍ രജിസ്റ്റര്‍ ചെയ്താണ് കൂടുതലും വില്‍ക്കപ്പെടുന്നത്. അല്ലാതെ വാങ്ങുന്നവരും ഉണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുവാനായി നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്‍ ഒ സി ഹാജാരാക്കിയാല്‍ മതി. വാഹനത്തിന്റെ വില അനുസരിച്ച് ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെ രജിസ്‌ട്രേഷനായി നല്‍കണം. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കണം. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മേടിക്കുമ്പോള്‍ ഇതൊഴിവാക്കാം എന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.