ഡല്‍ഹി: പണമിടപാട് കേസിൽ മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്ക്കെതിരെ സിബിഐയുടെ നീക്കം. മുൻ എംപിയുമായി ബന്ധമുള്ള കൊൽക്കത്തയിലെ പല സ്ഥലങ്ങളിലും സിബിഐ സംഘം പരിശോധന നടത്തി.
മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേന്ദ്ര ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സംഭവവികാസം. ബി.ജെ.പി ലോക്‌സഭാംഗം നിഷികാന്ത് ദുബെയുടെ മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ലോക്പാലിൻ്റെ നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
വ്യവസായി ഗൗതം അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ദുബായ് ആസ്ഥാനമായ വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ പണവും സമ്മാനങ്ങളും സ്വീകരിച്ച് പകരമായി മഹുവ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചെന്നാണ് ആരോപണം.
എംപിയായ നിഷികാന്ത് ദുബെയുടെ എല്ലാ ആരോപണങ്ങളും മഹുവ മൊയ്ത്ര നിഷേധിച്ചിരുന്നു. ആറ് മാസത്തിനകം സി.ബി.ഐയോട് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ലോക്പാൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൻ്റെ നിജസ്ഥിതി സംബന്ധിച്ച് പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കാനും സിബിഐക്ക് നിർദ്ദേശമുണ്ട്
2023 ഡിസംബര്‍ 8 ന് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുകയും പാര്‍ലമെന്റ് വെബ്സൈറ്റിന്റെ യൂസര്‍ ഐഡിയും പാസ്വേഡും പങ്കുവെക്കുകയും ചെയ്തതിനാണ് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്.
ഉപഹാരങ്ങള്‍ക്കായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചെന്നായിരുന്നു ആരോപണം.
'സന്മാര്‍ഗികമല്ലാത്ത പെരുമാറ്റം' ആരോപിച്ചായിരുന്നു നടപടി. ബിജെപി എംപി നിഷികാന്ത് ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിക്‌സ് കമ്മറ്റി അന്വേഷണം നടത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരുന്നു എംപിയെ പുറത്താക്കിയത്.