കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്‌ഖാലിയിൽ നിന്ന് വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ബംഗാളിൽ എവിടെയെങ്കിലും ഒരു ചോക്ലേറ്റ് ബോംബ് പൊട്ടിയാൽ പോലും എൻഐഎയും എൻഎസ്ജിയും എത്തുന്ന സ്ഥിതിയാണെന്ന് മമത കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു.
സന്ദേശ്ഖാലിയിൽ ആയുധ ശേഖരം കണ്ടെത്തിയതിന് പിന്നാലെ സിബിഐ സംഘം എൻ.എസ്.ജി ബോംബ് സ്‌ക്വാഡിനെയും വിളിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്ര ഏജൻസിയുടെ അവകാശവാദങ്ങൾക്ക് തെളിവുകൾ ഒന്നും തന്നെയില്ല എന്നായിരുന്നു വിഷയത്തിൽ മമതയുടെ പ്രതികരണം.
ബംഗാൾ സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കാൻ സകല അഭ്യാസവും കേന്ദ്രം പുറത്തെടുക്കുകയാണെന്നും അതിന്റെ ഭാഗമായുള്ളതാണ് സന്ദേശ്ഖാലിയിൽ നടന്ന ആയുധ റെയ്ഡെന്നും വെസ്റ്റ് ബർദ്വാൻ ജില്ലയിലെ കുൽതിയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനർജി പറഞ്ഞു.
"ബംഗാളിൽ ചോക്ലേറ്റ് ബോംബ് പൊട്ടിയാലും സിബിഐ, എൻഐഎ, എൻഎസ്ജി എന്നിവരെ ഇങ്ങോട്ട് അയക്കുന്നു.. ഇവിടെ എന്തോ യുദ്ധം നടക്കുന്നതുപോലെയാണ് ഈ നീക്കങ്ങൾ. സംസ്ഥാന പോലീസിനെ അറിയിക്കാതെ ഏകപക്ഷീയമായ സമീപനമാണ് കേന്ദ്രം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ആയുധങ്ങൾ എവിടെ നിന്നാണ് കണ്ടെടുത്തതെന്ന് ആർക്കും അറിയില്ല.
ഒരുപക്ഷേ അത് അവരുടെ സ്വന്തം കാറിൽ നിന്ന് കൊണ്ടുവന്ന് വീണ്ടെടുക്കപ്പെട്ട ഇനങ്ങളായി അവതരിപ്പിച്ചതുമാകാം.എന്തായാലും ആയുധങ്ങൾ അവർ പറയുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയതായുള്ള തെളിവുകളൊന്നുമില്ല, ”ബാനർജി പറഞ്ഞു.
കേന്ദ്ര സേനയ്‌ക്കൊപ്പം അഞ്ച് സി.ബി.ഐ സംഘങ്ങളും വെള്ളിയാഴ്ച സന്ദേശ്ഖാലിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു റെയ്ഡ്.
വിദേശ നിർമിത റിവോൾവറുകൾ, ഇന്ത്യൻ റിവോൾവറുകൾ, വിദേശ നിർമിത പിസ്റ്റളുകൾ, വെടിമരുന്ന് എന്നിവ ഉൾപ്പെട്ടതായിരുന്നു കണ്ടെത്തിയ ആയുധ ശേഖരം.