ഇംഫാൽ: മണിപ്പൂരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിഷ്ണുപൂർ ജില്ലയിലെ നരൻസേന പ്രദേശത്താണ് ആക്രമണം ഉണ്ടായത്.
'ക്യാമ്പ് ലക്ഷ്യമാക്കി തീവ്രവാദികൾ മലമുകളിൽ നിന്ന് വിവേചനരഹിതമായി വെടിയുതിർത്തു. അത് പുലർച്ചെ 12.30 ഓടെ ആരംഭിച്ച് പുലർച്ചെ 2.15 വരെ തുടർന്നു. തീവ്രവാദികൾ ബോംബുകളും എറിഞ്ഞു,
അതിലൊന്ന് സിആർപിഎഫിൻ്റെ 128 ബറ്റാലിയൻ്റെ ഔട്ട്‌പോസ്റ്റിൽ പൊട്ടിത്തെറിച്ചു', ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം നടത്തിയവരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സായുധ സംഘങ്ങൾ അർധസൈനിക വിഭാഗത്തിന് നേരെ എറിഞ്ഞ ബോംബ് സുരക്ഷാ സേനയുടെ ഔട്ട് പോസ്റ്റിനുള്ളിൽ വെച്ചാണ് പൊട്ടിത്തെറിച്ചത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയിൽ വിന്യസിച്ചിരുന്നത്.