ലഖ്‌നൗ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരനു ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി. യു.പി സ്വദേശിയായ റാം ഖേലവാനിനാണ് കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
അയോധ്യയിലെ വിചാരണാ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ജസ്പ്രീത് സിങ്ങിന്റെ ബെഞ്ചാണ് റാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഐ.പി.സി 377(പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 504(ബോധപൂർവമുള്ള മാനഭംഗം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിരുന്നു.
2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ പരിപാലിച്ചിരുന്നത് പ്രതിയായ റാം ഖേലവാനായിരുന്നു. ഇക്കൂട്ടത്തിലുള്ള പശുക്കളിലൊന്നിനെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരാതിക്കു പിന്നാലെ ജൂലൈ 23നു തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതിനുശേഷം ഒരു വർഷത്തോളമായി ജയിലിൽ കഴിയുകയാണു പ്രതി.
അപേക്ഷകനെതിരെയുള്ള കുറ്റാരോപണങ്ങളുടെ സ്വഭാവവും, കുറ്റം തെളിയിക്കപ്പെട്ടാലുള്ള ശിക്ഷയുടെ കാഠിന്യവും, തടവുശിക്ഷയുടെ കാലയളവും എതിരാളികളുടെ മൊഴികളും സാഹചര്യങ്ങളുമെല്ലാം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രതി നിയമനടപടികളിൽനിന്ന് ഒളിച്ചോടാൻ സാധ്യതയണ്ടെന്നോ തെളിവുകൾ നശിപ്പിക്കുകയും സാക്ഷിയെ സ്വാധീനിക്കുകയും ചെയ്യുമെന്നോ ഉള്ള ഒരു ആശങ്കയും എ.ജി.എ പങ്കുവച്ചിട്ടില്ല. അതുകൊണ്ടു പ്രതിക്കു ജാമ്യത്തിൽ പുറത്തിറങ്ങാൻ അർഹതയുണ്ടെന്ന് ജസ്റ്റിസ് ജസ്പ്രീത് സിങ് നിരീക്ഷിച്ചു.