Advertisment

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല ; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

New Update
swiggy.1.2686628.jpg

ബെം​ഗളൂരു: ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിനാൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് സ്വിഗ്ഗിയോട് കോടതി. ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ആപ്പ് വഴി 2023 ജനുവരിയിൽ ഓർഡർ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്ക്രീം വിതരണം ചെയ്യാത്തതിൽ കമ്പനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു ഉപഭോക്താവ്. സേവനത്തിൻ്റെ പോരായ്മയാണ് സ്വിഗ്ഗിയിൽ നിന്നുണ്ടായതെന്ന് നിരീക്ഷിച്ച ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി ഐസ്ക്രീമിൻ്റെ തുകയായ 187 രൂപയും ഇയാൾക്ക് നഷ്ടപരിഹാരമായി 3,000 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും സ്വിഗ്ഗി നൽകണമെന്ന് ഉത്തരവിട്ടു.

ഡെലിവറി ഏജൻ്റ് ഐസ്ക്രീം കടയിൽ നിന്ന് ഓർഡർ എടുത്തെങ്കിലും അത് ഡെലിവർ ചെയ്തില്ല, എന്നാൽ ആപ്പിലെ സ്റ്റാറ്റസ് 'ഡെലിവർ ചെയ്തു' എന്നായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഉപഭോക്താക്കൾക്കും റെസ്റ്റോറൻ്റുകൾക്കുമിടയിലുള്ള ഒരു ഇടനിലക്കാരൻ മാത്രമാണ് ഡെലിവറി ഏജൻ്റെന്നും. ഡെലിവറി ഏജൻ്റിൻ്റെ ആരോപണത്തിന് ഉത്തരവാദികളാകാൻ കഴിയില്ലെന്നും സ്വിഗ്ഗി കോടതിയിൽ വാദിച്ചു. ആപ്പിൽ ഡെലിവർ ചെയ്തതായി അടയാളപ്പെടുത്തിയപ്പോൾ ഓർഡർ ഡെലിവർ ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി.

എന്നാൽ സ്വിഗ്ഗിയുടെ വാദങ്ങൾ കോടതി നിരസിക്കുകയായിരുന്നു. ഓർഡർ ചെയ്ത ഉൽപ്പന്നം ഡെലിവറി ചെയ്തിട്ടില്ലെങ്കിലും പരാതിക്കാരൻ അടച്ച തുക റീഫണ്ട് ചെയ്യാത്തതിനാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. ഇത് സർവ്വീസിന്റെ പ്രശ്നമാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് 187 രൂപ തിരികെ നൽകാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നൽകാനും സ്വിഗ്ഗിയോട് കോടതി നിർദ്ദേശിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് കോടതി കണ്ടെത്തിയാണ് ഈ തുക നിർദേശിച്ചത്.

Advertisment