ന്യൂഡല്‍ഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 29 ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം പുറത്തുവിടും. ആദ്യ ഘട്ടത്തിലെ പട്ടികയില്‍ 150-ഓളം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിൽ നിന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്നും ആദ്യ പട്ടികയിൽ ഇടം പിടിച്ചേക്കും. മോദി വാരണാസിയില്‍ മാത്രമാകും മത്സരിക്കുകയെന്നും അഭ്യൂഹമുണ്ട്.
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പിയൂഷ് ഗോയൽ, മൻസുഖ് മാണ്ഡവ്യ, പർഷോത്തം രൂപാല, രാജീവ് ചന്ദ്രശേഖർ എന്നിവർ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ ഉൾപ്പെട്ടേക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ആസ്ഥാനത്ത് അടുത്തിടെ അനൗപചാരിക യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), മോഹൻ യാദവ് (മധ്യപ്രദേശ്), ഭജൻ ലാൽ ശർമ (രാജസ്ഥാൻ), വിഷ്ണു ദേവ് സായ് (ഛത്തീസ്ഗഡ്) എന്നിവരും പശ്ചിമ ബംഗാൾ, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു.