അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വികാരനിർഭരയായി കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. മുൻ കോൺഗ്രസ് സർക്കാരുകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമുള്ള വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു പ്രിയങ്ക തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ വിയോഗം ചൂണ്ടിക്കാട്ടിക്കൊണ്ട് തുറന്നടിച്ചത്.
രാജ്യത്തിന് വേണ്ടി ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പിതാവിനെ ചിന്ന ഭിന്നമായി വീട്ടിലേക്ക് എത്തിക്കേണ്ടി വന്നതാണ് തങ്ങളുടെ പാരമ്പര്യമെന്നും പൊതുജനങ്ങളോട് കള്ളം പറയുന്ന ആദ്യത്തെ പ്രധാനമന്ത്രി മോദിയായിരിക്കുമെന്നും പ്രിയങ്ക തുറന്നടിച്ചു.
തന്റെ പിതാവ് രാജീവ് ഗാന്ധി ഉൾപ്പെടെ നിരവധി പ്രധാനമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും ഇന്ദിരാ ഗാന്ധിയും, രാജീവും, മൻമോഹൻ സിങുമടക്കമുള്ളവർ രാജ്യത്തിന് ചെയ്ത വികസന പ്രവർത്തനങ്ങൾ ജനത്തിനറിയാമെന്നും പ്രിയങ്ക പറഞ്ഞു.
“രാജ്യത്തെ പല പ്രധാനമന്ത്രിമാരെയും ഞാൻ കണ്ടിട്ടുണ്ട്..രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായവരാണ് ഇന്ദിരാജി. രാജീവ് ജിയെ കഷണങ്ങളായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്, അദ്ദേഹം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായി.
മൻമോഹൻ സിംഗ് ഈ രാജ്യത്ത് വിപ്ലവം കൊണ്ടുവന്നു. പരിഷ്‌കൃതനായ അടൽ ബിഹാരി വാജ്‌പേയി ജിയും പ്രതിപക്ഷത്തുണ്ടായിരുന്നു,” പ്രിയങ്ക പറഞ്ഞു.
എന്നാൽ പൊതുജനങ്ങളോട് കള്ളം പറയുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും" മോദിക്കെതിരെ പ്രിയങ്ക തുറന്നടിച്ചു.