ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ചു. മണിപ്പുരിലെ തൗബാലിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി യാത്ര ആരംഭിച്ചു.
ഉദ്ഘാടന ചടങ്ങിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുൽ പറഞ്ഞു.
മണിപ്പൂരിൽ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരിൽ എത്തിയപ്പോൾ കൺ മുന്നിൽ കണ്ടത്. ലക്ഷക്കണക്കിന് ആളുകൾ ദുരിത കയത്തിൽ മുങ്ങുന്പോളും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുൽ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയടക്കം ബിജെപിയും നരേന്ദ്രമോദിയും കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയിരിക്കുകയാണ്. വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും ചെറുക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. പിന്നോക്ക വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് ബിജെപി കാണിക്കുന്നത്. ഇങ്ങനെ ദുരിതം നേരിടുന്നവർക്കായാണ് ന്യായ് യാത്ര എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ വേദന മനസിലാക്കാത്ത സർക്കാരാണ് ബിജെപിയുടേത്. മണിപ്പൂരിൽ നിന്ന് തന്നെ യാത്ര തുടങ്ങണമെന്ന് കോൺഗ്രസാണ് തീരുമാനിച്ചത്. മണിപ്പൂരിന് നഷ്ടമായതെല്ലാം കോൺഗ്രസ് അധികാരത്തിലെത്തിയാൽ തിരിച്ചു തരുമെന്നും രാഹുൽ അറിയിച്ചു.