ഗാസിയാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെയോ ബിജെപിയെയോ നേരിടാൻ ഇന്ത്യാ സഖ്യത്തിന് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ പരാജയത്തെ അഭിമുഖീകരിക്കും എന്ന് ഏകദേശം അവർക്ക് തന്നെ ബോധ്യമുണ്ടെന്നും പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചുകൊണ്ട് സിംഗ് പറഞ്ഞു. ഗാസിയാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിനതിരായ പ്രതിരോധ മന്ത്രിയുടെ പരാമർശങ്ങൾ.
അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ പ്രതിപക്ഷ ഐക്യത്തിന്റെ സംയുക്ത റാലി ഡൽഹിയിൽ നടന്നിരുന്നു. രാം ലീലാ മൈതാനിയിൽ നടന്ന റാലി പ്രതിപക്ഷ നേതാക്കളുടെ ഐക്യം വിളിച്ചോതുന്ന വേദിയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തെ വിമർശിച്ചുകൊണ്ട് രാജ് നാഥ് സിംഗ് രംഗത്തെത്തിയത്.
അതേസമയം ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
“ഞങ്ങൾ മുൻകാലങ്ങളിൽ ജനങ്ങൾക്കായി ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ഞങ്ങളുടെ വാഗ്ദാനങ്ങളിൽ എപ്പോഴും നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ഇന്ന് മോദി തന്റെ ഉറപ്പുകളെക്കുറിച്ച് സംസാരിക്കുന്നു, മോദിയുടെ ഉറപ്പുകൾക്ക് യാതൊരു അടിസ്ഥാനവുമില്ല, ”ഖാർഗെ പറഞ്ഞു.