ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാനേതാവ് രവി കാനയും കാമുകി കാജൽ ഝായും തായ്‌ലൻഡിൽ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാളെ നിരവധി കേസുകളില്‍ പ്രതിയാണ്. ജനുവരിയിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
റീബാർ, സ്ക്രാപ്പ് മെറ്റീരിയലുകൾ എന്നിവയുടെ അനധികൃത സംഭരണത്തിലും വിൽപനയിലും ഉൾപ്പെട്ട 16 അംഗ സംഘത്തെ ഇയാള്‍ നിയന്ത്രിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 11-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രേറ്റർ നോയിഡയിലുടനീളം സംഘം ഉപയോഗിച്ചിരുന്ന നിരവധി സ്ക്രാപ്പ് ഗോഡൗണുകൾ സീൽ ചെയ്തിട്ടുണ്ട്.
കാനയുടെയും കൂട്ടാളികളുടെയും 120 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയതായി നോയിഡ പൊലീസ് അടുത്തിടെ പറഞ്ഞിരുന്നു. ജനുവരി ആദ്യം, ഗുണ്ടാസംഘം കാമുകിയായ കാജൽ ഝായ്ക്ക് സമ്മാനമായി നൽകിയ 100 കോടി രൂപയുടെ സൗത്ത് ഡൽഹി ബംഗ്ലാവും നോയിഡ പൊലീസ് റെയ്ഡ് ചെയ്ത് സീൽ ചെയ്തിരുന്നു.