ന്യൂഡല്‍ഹി: പ്രമുഖ യോഗ ഗുരുവും, ആത്മീയാചാര്യനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനാക്കി. മാര്‍ച്ച് 17ന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇദ്ദേഹത്തിന് കടുത്ത തലവേദന അലട്ടിയിരുന്നതായി മാധ്യമപ്രവർത്തകൻ ആനന്ദ് നരസിംഹൻ 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയനാവുകയായിരുന്നു. ഡോ. വിനീത് സുരി ഇദ്ദേഹത്തിന് എംആര്‍ഐ നിര്‍ദ്ദേശിച്ചു. ഈ പരിശോധനയിലാണ് തലച്ചോറില്‍ വന്‍ രക്തസ്രാവം കണ്ടെത്തിയത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. സിടി സ്‌കാനില്‍ രക്തസ്രാവത്തോടൊപ്പം തലച്ചോറില്‍ വീക്കവും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഡോ വിനിത് സൂരി, ഡോ പ്രണവ് കുമാർ, ഡോ സുധീർ ത്യാഗി, ഡോ എസ് ചാറ്റർജി എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആനന്ദ് നരസിംഹന്‍ വ്യക്തമാക്കി.