ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും കര്‍ണാടകയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെയ്ക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം. കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കിയിരിക്കുന്നത്.
48 മണിക്കൂറിനകം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം.
ബെംഗളൂരു രാമേശ്വരം കഫേയിലെ സ്‌ഫോടനം സംബന്ധിച്ച് തമിഴ്‌നാടിനെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ പരാതി നല്‍കിയത്. കേരളത്തിനെതിരെയും കരന്ദലജെ വിവാദ പരാമര്‍ശം നടത്തിയിരുന്നു.