മഹാരാഷ്ട്ര: നരേന്ദ്ര മോദി സർക്കാർ മഹാരാഷ്ട്രയ്ക്കെതിരെ വിശ്വാസവഞ്ചനയാണ് ചെയ്യുന്നതെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിയ്ക്ക് വേണ്ടി വോട്ടു ചോദിച്ചതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും താക്കറെ പറഞ്ഞു.
ഹട്കനംഗലെ മണ്ഡലത്തിലെ ശിവസേന (യുബിടി) സ്ഥാനാർത്ഥി സത്യജിത് പാട്ടീലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാ വികാസ് അഘാഡി സഖ്യകക്ഷിയും എൻസിപി (എസ്പി) തലവനുമായ ശരദ് പവാറും റാലിയിൽ പങ്കെടുത്തിരുന്നു.
2019-ൽ തൻ്റെ സർക്കാർ വീണുപോയി. ശിവസേന ആരുടെ പാർട്ടിയാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറുമാണ് ബിജെപിയുടെ സേവകർ എന്നും താക്കറെ പറഞ്ഞു.
ഇപ്പോൾ പ്രധാനമന്ത്രി മോദി ശിവസേനയെ വ്യാജ ശിവസേന എന്ന് വിളിക്കുമ്പോൾ അത് കോടതി വിധിയിൽ മോദി സമ്മർദ്ദം ചെലുത്തുന്നതാണെന്നും താക്കറെ കുറ്റപ്പെടുത്തി.