ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഉറങ്ങിയതിനേത്തുടര്‍ന്ന് സിഗ്നൽ കിട്ടാതെ അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപത്തുള്ള ഉദി മോര്‍ റോഡ് സ്‌റ്റേഷനിൽ പട്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിനാണ് സിഗ്നല്‍ ലഭിക്കാതെ വന്നതോടെ നിർത്തിയിടേണ്ടി വന്നത്.
ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയെങ്കിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉണര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ വീഴ്ച സമ്മതിച്ചതായും മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്റ്റേഷന്‍ മാസ്റ്ററോട് ആഗ്ര റെയില്‍വേ ഡിവിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആഗ്ര റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ പ്രശസ്തി ശ്രീവാസ്തവ പിടിഐയോട് പ്രതികരിച്ചു.
ട്രെയിന്‍ സര്‍വീസുകളുടെ സമയനിഷ്ഠ പാലിക്കുന്നതില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശ്രദ്ധ പുലര്‍ത്തി വരുന്നതിനാല്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് വിവരം.