ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേർ ബോംബ് ആക്രമണത്തിൽ അഞ്ച് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലാണ് സംഭവം നടന്നത്.
ഇസ്ലാമാബാദിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള ദാസുവിലെ തങ്ങളുടെ ക്യാമ്പിലേക്ക് പോവുകയായിരുന്ന ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ചാവേർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റീജിയണൽ പൊലീസ് മേധാവി മുഹമ്മദ് അലി ഗന്ധപൂർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ അഞ്ച് ചൈനീസ് പൗരന്മാരും അവരുടെ പാകിസ്ഥാൻ ഡ്രൈവറും കൊല്ലെപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവം ചാവേറാക്രണമാണെന്ന് ബിഷാം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഭക്ത് സാഹിർ സ്ഥിരീകരിച്ചു. സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചതായി ഡോൺ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.