ഗാസ: ഹമാസും ഇസ്രയേലും വിട്ടുവീഴ്ചകള്‍ക്കു തയാറായതോടെ ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനും സാധ്യത തെളിഞ്ഞു. ഇതു സംബനധിച്ച ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കുകയാണ്.
മൂന്നുഘട്ട വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് പരിഗണനയില്‍. 40 ദിവസം നീളുന്ന ആദ്യഘട്ടത്തില്‍ ഹമാസ് വനിത, സിവിലിയന്‍ ബന്ദികളെ മോചിപ്പിക്കാമെന്നാണ് ധാരണ ഈ ഘട്ടത്തില്‍ ഗാസയിലെ തീര റോഡില്‍നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറും. ഇത് മാനുഷിക സഹായം എത്തിക്കുന്നതിന് സഹായകമാകും. അഭയാര്‍ഥികളായ പലസ്തീനികളെ വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് തിരിച്ചുവരാനും ഈ ഘട്ടത്തില്‍ അനുവദിക്കും.
ജീവിച്ചിരിക്കുന്ന ബന്ദികളുടെ പട്ടിക ഈ കാലയളവില്‍ ഹമാസ് ഇസ്രായേലിന് കൈമാറും. സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ മൂന്നാഴ്ചക്കുള്ളില്‍ ഇരുപക്ഷവും ഇടനിലക്കാര്‍ മുഖേന ചര്‍ച്ച ആരംഭിക്കും. ഈ സമയം സെന്‍ട്രല്‍ ഗാസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കും. ആറാഴ്ച നീളുന്ന രണ്ടാംഘട്ടത്തില്‍ സ്ഥിരം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉറപ്പിക്കും.
രണ്ടാംഘട്ടത്തില്‍ ബാക്കി ബന്ദികളെയും ഇസ്രായേലി ജയിലിലുള്ള കൂടുതല്‍ പലസ്തീനികളെയും മോചിപ്പിക്കും. ഗാസയില്‍നിന്ന് സേനാ പിന്മാറ്റവും ഊര്‍ജിതമാക്കും. മൂന്നാംഘട്ടത്തില്‍ ഹമാസ് ഇസ്രായേല്‍ പൗരന്മാരുടെ മൃതദേഹാവശിഷ്ടം കൈമാറും. അഞ്ചു വര്‍ഷം നീളുന്ന ഗാസ പുനര്‍നിര്‍മാണവും ഈ ഘട്ടത്തില്‍ ആരംഭിക്കുമെന്നാണ് നിലവില്‍ ധാരണയായിരിക്കുന്നത്.
എന്നാല്‍, ഈ വിവരങ്ങള്‍ ഹമാസും ഇസ്രായേല്‍ അധികൃതരും ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.