ലണ്ടൻ: പന്നിയിറച്ചി, ചോക്ലേറ്റ് ബിസ്കറ്റുകൾ, ഫർണിച്ചറുകൾ, ക്ലീനിങ് സാമഗ്രികൾ എന്നിവയുടെ വിലയാണ് കുറഞ്ഞത് ബ്രിട്ടന്‍റെ സാമ്പത്തിക വ്യവസ്ഥയെ കഴിഞ്ഞ രണ്ടര വർഷത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലെത്തിച്ചതായി റിപ്പോർട്ടുകൾ. മാംസം ഉൾപ്പെടെയുള്ള ചില ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ സൂചികയിലെ ഈ കുറവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചിക്കൻ, ചീസ്, ബ്രഡ്, പാൽ, പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കുറവില്ലെങ്കിലും, വില വർധനയുടെ തോത് കുറഞ്ഞു. ഇതാണ് പണപ്പെരുപ്പ നിരക്ക് 11.1 ശതമാനത്തിൽ നിന്നും മൂന്നര ശതമാനത്തിൽ താഴേയ്ക്ക് ഏത്താൻ കാരണം. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെ, പലിശ നിരക്കിലും കുറവുണ്ടാകുമെന്ന് ബ്രിട്ടിഷ് വീട് ഉടമകൾ പ്രതീക്ഷിക്കുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ പലിശ നിരക്ക് ഇപ്പോൾ 5.25 ശതമാനമാണ്. അടുത്ത റിവ്യൂ മീറ്റിങ്ങിൽ ഈ നിരക്ക് 0.25 ശതമാനമോ 0.50 ശതമാനമോ കുറയ്ക്കാനുള്ള സാധ്യതയാണ് വിദഗ്ധർ പ്രവചിക്കുന്നത്. പുതിയ മോർഗേജിനും റീമോർഗേജിനുമായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് ആശ്വാസമാകും.